
KERALA NEWS TODAY THIRUVANATHAPURAM:തൃശൂർ: നവീകരണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ് തൃശൂരിലെ ആകാശപ്പാത. പൂർണമായും ശീതീകരിച്ച ആകാശപാതയിൽ കോഫി ഷോപ്പുകളും കടകളും സ്ഥാപിക്കും. ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്.ഹൈടെക് ആകാനൊരുങ്ങുകയാണ് തൃശൂരിലെ ആകാശപ്പാത. ശീതീകരിക്കുന്നതിനൊപ്പം കോഫി പാർലറുകളും സ്ഥാപിക്കുന്നതോടെ ആകാശപാതയുടെ മുഖച്ഛായ തന്നെ മാറും. സംസ്ഥാനത്തെ തന്നെ നീളം കൂടിയ ആകാശപാതയാണ് തൃശൂരിലേത്- 360 മീറ്റർ. ഏറെ തിരക്കേറിയ ശക്തൻ നഗറിലെ നാല് റോഡുകളെ ബന്ധിപ്പിച്ചാണ് സ്കൈ വാക്കിന്റെ നിർമ്മാണം. നഗരത്തിലെ ഏറ്റവും അപകടം പിടിച്ച ഈ മേഖലയിൽ സുരക്ഷ ലക്ഷ്യമിട്ടാണ് ആകാശപ്പാത ഒരുക്കിയത്. നാല് ലിഫ്റ്റുകളും സിസിടിവി ക്യാമറകളും സ്ഥാപിച്ചു കഴിഞ്ഞു. വയറിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.എട്ട് കോടി രൂപയാണ് നവീകരണത്തിനായി ചെലവിട്ടത്. ഇത് ധൂർത്താണെന്നും വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ജൂൺ അവസാന വാരത്തോടെ ആകാശപ്പാത പൊതുജനത്തിന് തുറന്ന് നൽകാനാണ് കോർപറേഷന്റെ തീരുമാനം.