Kerala News Today-തിരുവനന്തപുരം: കേരള സ്റ്റോറി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ കടുത്തവിമർശനമുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആവിഷ്ക്കാരത്തിൻ്റെ അപ്പോസ്തലൻമാരായ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇപ്പോൾ കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ പാടില്ലെന്നും പറയുന്നത് ഇരട്ടത്താപ്പാണെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
മതമൗലികവാദത്തേക്കാള്‍ അപകടകരമാണ് വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഈ ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സിപിഎമ്മിൻ്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണം ഭീകരവാദത്തെ തുറന്നു കാണിക്കുന്നതൊന്നും കേരളത്തില്‍ വേണ്ടെന്ന നിലപാടാണെന്ന് വ്യക്തമാണ്.
നിങ്ങളുടെ സെലക്ടീവ് മതേതരത്വവും സെലക്ടീവ് ആവിഷ്‌കാര സ്വാതന്ത്ര്യവും ഈ നാട്ടിലെ ജനങ്ങള്‍ക്ക് കൃത്യമായി മനസിലാവുന്നുണ്ട്. ഈശോ സിനിമയ്‌ക്കെതിരെ വിശ്വാസികള്‍ പ്രതികരിച്ചപ്പോള്‍ നിങ്ങള്‍ക്കത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമായിരുന്നു. കക്കുകളി എന്ന നാടകത്തില്‍ ക്രൈസ്തവ വിശ്വാസികളെ അവഹേളിച്ചപ്പോഴും അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമായിരുന്നു.
ജോസഫ് മാഷിൻ്റെ ചോദ്യപേപ്പറിലും കിത്താബ് നാടകത്തിലും കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല. ഭീകരവാദികള്‍ക്ക് അടിമപ്പണി ചെയ്യുന്ന സിപിഎമ്മില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ നിഷ്പക്ഷത എന്നത് പ്രതീക്ഷിക്കുന്നില്ലെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
Kerala News Today