NATIONAL NEWS – ടെൽ അവീവ്: ഹമാസ് പുറത്തുവിട്ട ബന്ദികളാക്കിയ സ്ത്രീകളുടെ വീഡിയോയിൽ അപലപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ക്രൂരമായ പ്രചാരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
തട്ടിക്കൊണ്ടുപോയവരെയും കാണാതായവരെയും തിരികെ വീടുകളിൽ എത്തിക്കാനായി വേണ്ടതെല്ലാം ചെയ്യുമെന്നും നെതന്യാഹു വ്യക്തമാക്കി. ‘ഞാൻ നിങ്ങളെ ആശ്ലേഷിക്കുന്നു. ഞങ്ങളുടെ ഹൃദയം നിങ്ങൾക്കും തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റുള്ളവർക്കൊപ്പവുമാണ്’, നെതന്യാഹു പറഞ്ഞു.
തിങ്കളാഴ്ചയാണ് ഗാസയിൽ ബന്ധികളാക്കിയ മൂന്നു സ്ത്രീകളുടെ 76 സെക്കന്റ് വീഡിയോ ഹമാസ് പുറത്തുവിട്ടത്. ‘പലസ്തീൻ തടവുകാരെ വിട്ടയച്ച് തങ്ങളെ മോചിപ്പിക്കൂ’ എന്ന് ഇസ്രയേൽ പ്രധാനമന്ത്രിയോട് ഇതിൽ ഒരു സ്ത്രീ അഭ്യർഥിക്കുന്നുണ്ട്. ബന്ദികളുടെ കാര്യത്തിൽ ഇസ്രയേലിന്റെ പ്രതികരണത്തെ ഇവർ വിമർശിക്കുന്നുമുണ്ട്. ഒപ്പമുള്ള സ്ത്രീകൾ ഒന്നും സംസാരിക്കുന്നില്ല.
ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തെ തുടർന്ന് ഹമാസ് 230-ലധികം ആളുകളെ ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. ഇതിൽ നാലുപേരെ കഴിഞ്ഞദിവസങ്ങളിൽ ഹമാസ് വിട്ടയച്ചിരുന്നു.