ശബരിമലയിൽ വലിയ ഭക്തജന തിരക്ക് തുടരുന്നു. രാവിലെ എട്ടുമണിക്ക് ശരംകുത്തിക്കും അപ്പുറത്തേക്ക് ക്യു നീണ്ടു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് കുറഞ്ഞത് 10,000 പേരെങ്കിലും പതിനെട്ടാം പടികയറാനുള്ള ക്യുവിൽ ഉണ്ടായിരുന്നു. ഇവരെല്ലാം ഇന്നാണ് പടികയറി ദർശനം നടത്തിയത്. വടക്കേ നടയിലും ദർശനത്തിനുള്ള നീണ്ട നിരയാണ്. ഏറ്റവും കൂടുതൽ തീർഥാടകർ ദർശനത്തിനെത്തിയ ദിവസമായിരുന്നു ഇന്നലെ. രാത്രി 11ന് ഹരിവരാസനം പാടി നട അടച്ചപ്പോഴും പതിനെട്ടാംപടി കയറാനുള്ള നീണ്ട നിര ശരംകുത്തിക്കും മരക്കൂട്ടത്തിനും മധ്യേ ഉണ്ടായിരുന്നു. ഇന്നലെ രാത്രി 10 വരെയുള്ള കണക്കനുസരിച്ച് 84,762 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്. അതിൽ 16840 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്.