KERALA NEWS TODAY THIRUVANATHAPURAM :കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റിലേക്കുള്ള നാല് അംഗങ്ങളുടെ ഗവർണറുടെ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴചയ്ക്കകം പുതിയ നാമനിർദേശം നൽകണമെന്ന് ഹൈക്കോടതി നിർദേശം. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് പുതിയ നടപടി.കേരള സർവകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്ന നാല് പേരെ ചാൻസ്ലറായ ഗവർണർക്ക് സെനറ്റിലേക്ക് ശുപാർശ ചെയ്യാം. സർവകലാശാലയിൽ നിന്ന് നൽകുന്ന പട്ടികയിലെ യോഗ്യരായ വിദ്യാർത്ഥികളെ ചാൻസലർ നാമനിർദേശം ചെയ്യുന്നതാണ് കീഴ്വഴക്കം. സർവകലാശാല എട്ട് പേരെ നാമനിർദേശം ചെയ്തിരുന്നു. ഈ ലിസ്റ്റിലെ എട്ട് പേരിൽ ഒരാളെയും പരിഗണിക്കാതെയാണ് ചാൻസലർ നാല് പേരെ നാമനിർദേശം ചെയ്തത്.റാങ്ക് ജേതാക്കളെ തള്ളി സർവകലാശാല പരീക്ഷാ ഫലം കാത്ത് നിൽക്കുന്ന വിദ്യാർത്ഥിയെയാണ് പഠന മികവിന്റെ പേരിൽ നാമ നിർദേശം ചെയ്തത്. കലാപ്രതിഭയെ പോലും സെനറ്റിലേയ്ക്ക് തിരഞ്ഞെടുക്കാൻ ഗവർണർ തയ്യാറായില്ല.മതിയായ യോഗ്യത ഇല്ലാത്തവരെയായിരുന്നു ഗവർണർ നാമനിർദേശം ചെയ്തിരുന്നത്.