ജമ്മു കാശ്മീരിൽ നിന്നും സൈനികനെ അറസ്റ്റ് ചെയ്തു. പാകിസ്ഥാന് നിർണായക വിവരങ്ങൾ ചോർത്തി നൽകിയതിനാണ് സൈനികൻ അറസ്റ്റിലായത്. പഞ്ചാബ് സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെല്ലാണ് ദവീന്ദർ സിംഗിനെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ ഉറിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സൈന്യത്തിലെ നിർണായക രേഖകൾ ഐഎസ്ഐക്ക് ചോർത്തിയെന്നാണ് കണ്ടെത്തൽ. പഞ്ചാബ് സ്വദേശിയാണ് ഇയാൾ. ചാരപ്പണിക്ക് അറസ്റ്റിലായ മുൻ സൈനികൻ ഗുർപ്രീത് സിങുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഗുർപ്രീത് സിങ് നിലവിൽ ഫിറോസ്പുർ ജയിലിലാണ്.
ദവീന്ദർ സിങ്ങിന്റെ അറസ്റ്റിനു ശേഷം ജൂലൈ 15ന് അധികാരികൾ അദ്ദേഹത്തെ മൊഹാലി കോടതിയിൽ ഹാജരാക്കി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കോടതി 6 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഒരു ചാരവൃത്തി ശൃംഖലയെ തുറന്നു കാട്ടുന്നതിലും തകർക്കുന്നതിലും ഈ അറസ്റ്റ് ഒരു പ്രധാന വഴിത്തിരിവാണെന്ന് എസ്‌എസ്‌ഒസി എഐജി രവ്‌ജോത് കൗർ ഗ്രേവാൾ പറഞ്ഞു.