കർണാടകയിലെ ധർമസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങളെ കുറിച്ച് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ SIT അന്വേഷണം ആവശ്യപ്പെട്ട് സിദ്ധരാമയ്യയെ കണ്ടിരുന്നു.
പതിനഞ്ച് വർഷത്തിനിടെ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കേണ്ടി വന്നെന്ന് കർണാടക മംഗളൂരുവിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലാണ് ധർമസ്ഥല വിവാദങ്ങളിൽ നിറയുന്നത്. 1998 മുതൽ 2014 വരെയുള്ള കാലയളവിൽ ആണ് സംഭവം എന്ന് മംഗളുരു ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി പരാതിയിൽ പറയുന്നു.ആരോപണവിധേയരെല്ലാം ധർമസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പർവൈസർമാരും ജീവനക്കാരുമാണ്.ജൈനമതസ്ഥരായ ഒരു കുടുംബത്തിന്റെ അധീനതയിലാണ് പണ്ടുമുതലേ ക്ഷേത്രമുള്ളത്. ലൈംഗിക താല്പര്ങ്ങൾക്ക് വേണ്ടി, ഭൂമിക്ക് വേണ്ടി, രാഷ്ട്രീയമായുള്ള മേൽകൈ നഷ്ടപ്പെടാതിരിക്കാൻ, അങ്ങനെ പലതിനുമായി ഈ കുടുംബവും അവരുടെ കൂട്ടരും നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കി എന്നാണ് ആരോപണം.