തിരുവനന്തപുരം ജനറല്‍ ആശുപത്രി പരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടി പകർച്ചവ്യാധി ഭീഷണിയിലാണെന്ന് പരാതി. പ്ലാസ്റ്റിക് മാലിന്യവും രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും കഴിച്ച് ഉപേക്ഷിക്കുന്ന ഭക്ഷണവസ്തുക്കളും ആശുപത്രി പരിസരത്ത് കുന്നുകൂടി കിടക്കുകയാണ്.
ആശുപത്രിയിലെ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് പേവാര്‍ഡിന് സമീപത്തായാണ് മാലിന്യനിക്ഷേപം. കൂടാതെ ഭക്ഷണാവശിഷ്ടങ്ങള്‍ ആശുപത്രിപരിസരത്തെ തുറസ്സായ സ്ഥലത്ത് നിക്ഷേപിക്കുന്നതു കാരണം പ്രദേശത്ത് തെരുവ് നായകളുടെ ശല്യവും രൂക്ഷമാണ്.
മാലിന്യ കൂമ്പാരത്തിൽ നിന്നും വമിക്കുന്ന ദുര്‍ഗന്ധം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും പരാതിയുണ്ട്. കൂടാതെ പ്രദേശത്ത് ഈച്ചയുടെയും കൊതുകിന്റെയും ശല്യം വര്‍ധിച്ചതായും രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു. മാലിന്യനിക്ഷേപത്തിനു സമീപത്തായിട്ടാണ് ഓപറേഷന്‍ തിയറ്റര്‍ സമുച്ചയവും മറ്റ് വിവിധ ഡിപ്പാര്‍ട്മെന്റുകളും സ്ഥിതി ചെയ്യുന്നത്. കൂടാതെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഓഫിസും ഇതിനടുത്ത് തന്നെയാണ്. എന്നാല്‍ ആശുപത്രിപരിസരത്തെ ഈ ദുരവസ്ഥ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് രോഗികളുടെയും താഴെതട്ടിലുള്ള ജീവനക്കാരുടെയും ആരോപണം.