റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനം ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് മന്ത്രി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെതിരെയാണ് നടപടി. ഇദ്ദേഹത്തെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാൻ വനം മന്ത്രി എകെ ശശീന്ദ്രന്‍ ഉത്തരവിട്ടു. റാപ്പർ വേടന് ശ്രീലങ്കന്‍ ബന്ധമുണ്ടെന്നടക്കം യാതൊരു സ്ഥിരീകരണവും ഇല്ലാത്ത പ്രസ്‌താവനകൾ അന്വേഷണത്തിൻ്റെ മധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയതാണ് കുറ്റം. ഇത് ശരിയായ അന്വേഷണ രീതി അല്ലെന്ന വിലയിരുത്തലിലാണ് നടപടി. വകുപ്പുതല അന്വേഷണത്തിന് വിധേയമായാണ് സ്ഥലംമാറ്റമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട പത്രക്കുറിപ്പിൽ പറഞ്ഞു. പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികളിൽ തീരുമാനമെടുക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
