ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി നാലിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലെ തഴക്കര, തലവടി, ചമ്പക്കുളം എന്നിവിടങ്ങളിലും പത്തനംതിട്ടയിലെ നിരണത്തുമാണു രോഗം സ്ഥിരീകരിച്ചത്. ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിലാണു സ്ഥിരീകരണം. പത്തനംതിട്ട– ആലപ്പുഴ ജില്ലാ അതിർത്തിയിൽ തിരുവല്ല താലൂക്കിലെ നിരണം പഞ്ചായത്ത് 13–ാം വാർഡിൽ ഇരതോട് ഭാഗത്തു പതിനായിരത്തോളം താറാവുകൾക്കാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരാഴ്ചയായി വളർത്തുപക്ഷികൾ ചത്തുവീഴുന്നുണ്ടെങ്കിലും പരിശോധനാഫലം വരാൻ വൈകി. ഇത് രോഗം വ്യാപിക്കാൻ കാരണമായെന്ന് സംശയമുണ്ട്. പക്ഷിപ്പനി പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ ഇന്നു കൊന്നൊടുക്കും. ആലപ്പുഴ ജില്ലയിൽ 12,678 വളർത്തുപക്ഷികളെയാണു കൊന്നു മറവു ചെയ്യുക.
