ബെറ്റിങ് ആപ്പ് കേസിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. താൻ ബെറ്റിങ് ആപ്പുമായുള്ള കരാർ അവസാനിപ്പിച്ചിട്ട് എട്ട് വർഷമായെന്ന് നടൻ പ്രകാശ് രാജ് പ്രതികരിച്ചു. നേരത്തെ ഓൺലൈൻ റമ്മി ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു എന്നാൽ ചെയ്യുന്നത് മോശമാണെന്ന ബോധ്യം ഉണ്ടായപ്പോൾ താൻ കരാർ അവസാനിപ്പിച്ചു. പിന്നീട് ഒരു ആപ്പിന്റെയും ഭാഗമായിട്ടില്ല എന്നും നടൻ എക്സിൽ പ്രതികരിച്ചു. സൈബറാബാദ് പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല. നോട്ടീസ് ലഭിച്ചാൽ താൻ അന്വേഷണവുമായി സഹകരിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു. വാതുവെപ്പ് ആപ്പുകളുടെ പ്രചാരകരാണെന്ന പരാതിയിൽ ചലച്ചിത്ര പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി, നിധി അഗർവാൾ അടക്കമുള്ള താരങ്ങൾക്കെതിരെയാണ് സൈബരാബാദ് പൊലീസ് കേസ് എടുത്തത്. ചലച്ചിത്ര പ്രവർത്തകർക്കെതിരെ മിയപൂർ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിഎം പനീന്ദ്ര ശർമ്മ എന്നയാൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.