ബെംഗളൂരു ചിക്കജാലയിൽ വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ. നൈജീരിയ സ്വദേശിയായ ലൊവേത് ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ട്. മുപ്പത്തിമൂന്നുകാരിയായ ലൊവേതിന്റെ മൃതദേഹം ഇന്നലെ രാവിലെയോടെയാണ് ചിക്കജാലയിലെ റോഡിനോട് ചേർന്നുള്ള മൈതാനത്ത് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുർന്ന് ചിക്കജാല പൊലീസ് സ്ഥലത്തെത്തി. അംബേദ്ക്കർ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കഴുത്തിനും തലയ്ക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തി മൃതദേഹം ഗ്രൗണ്ടിൽ ഉപേക്ഷിക്കുകായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ലൊവേതുമായി ബന്ധമുള്ള ആരും പൊലീസിനെ സമീപിച്ചിട്ടില്ല. യുവതിയുടെ ഇന്ത്യയിലേക്കുള്ള വരവിന്റെ ലക്ഷ്യവും വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിൽ ലൊവേതുമായി ബന്ധപ്പെട്ടിട്ടുള്ള ഏഴ് പേരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കുറച്ചു നാളുകളായി ബാനർഗെട്ടയിൽ താമസിക്കുകയാണ് ലൊവേത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
