വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. സിബിഐ കേസിലാണ് നടപടി. ആഗസ്റ്റ് 8 വരെയാണ് അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. മനീഷ് സിസോദിയയുടെയും ബിആർഎസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്. അതേസമയം അരവിന്ദ് കെജ്രിവാളിന്റെ സ്ഥിര ജാമ്യാപേക്ഷയിൽ ജൂലൈ 29ന് സുപ്രീംകോടതി വാദം കേൾക്കും. തെളിവുകൾ ഇല്ലാതിരുന്നിട്ടും കെജ്രിവാൾ ജയിൽ മോചിതൻ ആകാതിരിക്കാൻ വേണ്ടിയാണ് സിബിഐ അറസ്റ്റ് ചെയ്തതെന്ന് അരവിന്ദ് കെജരിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഗ്വി കഴിഞ്ഞ ദിവസം ചൂണ്ടികാട്ടിയിരുന്നു. എന്നാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം വഴിതെറ്റിക്കാനും അരവിന്ദ് കെജ്രിവാൾ ശ്രമിച്ചെന്നും സിബിഐ കോടതിയിൽ ആരോപിച്ചിരുന്നു.
