ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനായുള്ള രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് അർജുൻ്റെ സഹോദരീഭർത്താവ് ജിതിൻ. തിരച്ചിൽ എന്ന് പുനരാരംഭിക്കുമെന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിൽ നടത്തുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറയുന്നു. അതിനിടെ അർജുൻ്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വിഡീ സതീശൻ സന്ദർശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയ അദ്ദേഹം തിരച്ചിൽ പുനരാരംഭിക്കാൻ കർണ്ണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പ് നൽകി.
അതേസമയം അര്‍ജുന്‍റെ ഭാര്യക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് രംഗത്തെത്തി. സഹകരണ നിയമ വ്യവസ്ഥകളില്‍ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിയമിക്കുന്നതിന് അനുവാദം തരുന്ന പക്ഷം ഇത്തരത്തില്‍ നിയമനം നല്‍കാന്‍ ബാങ്ക് തയ്യാറാണെന്നും ബാങ്ക് അധികൃതർ കൂട്ടിച്ചേര്‍ത്തു.