ബലാത്സംഗ കൊലപാതക കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ പാസാക്കുന്നതിനായി പശ്ചിമ ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. ജനശ്രദ്ധ തിരിക്കാനുള്ള പാഴ് ശ്രമമാണ് ഈ ബില്ലെന്ന് ബിജെപി ആരോപിച്ചു. അതേസമയം കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ജില്ല മജിസ്റ്റ്ട്രേട്ട് ഓഫീസുകളിലേക്ക് ബിജെപി മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ബലാത്സംഗ കൊലപാതക കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ പാസാക്കുമെന്ന് ആഗസ്റ്റ് 28ന് മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയുടെ രണ്ടു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ചേരുന്നത്. ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് ജീവപര്യന്തം തടവും, ബലാത്സംഗ- കൊലപാതക കേസുകളിൽ പ്രതികൾക്ക് വധശിക്ഷയും ഉറപ്പാക്കുന്നതാണ് ബില്ല് എന്നാണ് സൂചന. നിയമ സഭയിൽ മുഖ്യമന്ത്രി മമതാ ബാനർജി ബില്ല് അവതരിപ്പിക്കും. എന്നാൽ നിയമസഭ പാസാക്കുന്ന ബില്ല് നിലവിലുള്ള നിയമത്തിന് വിരുദ്ധമാണെങ്കിൽ, അംഗീകാരം ലഭിച്ചേക്കില്ല. അങ്ങനെയെങ്കിൽ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ കൂടി ലക്ഷ്യം വെച്ചാണ് മമതാബാനർജിയുടെ നീക്കം. നിലവിലെ പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ബില്ല് കൊണ്ടുവരുന്നതെന്നാണ് ബിജെപിയുടെ ആരോപണം.