പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനുമായി തൃശൂരില്‍ വനംവകുപ്പിന്റെ തെളിവെടുപ്പ്. പുലിപ്പല്ല് വെള്ളിയില്‍ പൊതിഞ്ഞ് നല്‍കിയ ജ്വല്ലറിയില്‍ വേടനെ എത്തിച്ചു. യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് അറിഞ്ഞില്ലെന്ന് ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞു. വേടന്റെ വീട്ടിലെത്തിച്ചും പരിശോധന നടത്തി. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിയൂരിലെ സരസ ജ്വല്ലറിയിലാണ് വേടനെ എത്തിച്ചത്. പുലിപ്പല്ല് ഇവിടെ എത്തിച്ചാണ് ലോക്കറ്റാക്കി മാറ്റിയതെന്നാണ് വേടന്‍ വനംവകുപ്പിന് നല്‍കിയ മൊഴി. ഈ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് വേടനെ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെയെത്തി ലോക്കറ്റ് തയാറാക്കിയതെന്ന് ഇന്നലെ കടയുടമ പ്രതികരിച്ചിരുന്നു. ഇത് യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും കടയുടമ വിശദീകരിച്ചു. മറ്റൊരാള്‍ മുഖേനയാണ് പുലിപ്പല്ലെത്തിച്ചതെന്നും വ്യക്തമാക്കിയിരുന്നു. ജ്വല്ലറി ഉടമയോടും പൊലീസ് വിവരങ്ങള്‍ തേടി. ലോക്കറ്റ് ഇവിടെയാണോ ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചുവെന്നും അതേയെന്ന് ഉത്തരം നല്‍കിയെന്നും ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞു. വേടനെ അറിയാമോ എന്നും വനംവകുപ്പ് ചോദിച്ചു. യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് അറിഞ്ഞല്ല ലോക്കറ്റ് കെട്ടി നല്‍കിയതെന്നും ഇയാള്‍ വ്യക്തമാക്കി. നിലവില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വേടനെ വീട്ടിലെത്തിച്ചും തെളിവെടുത്തു.
