കാർഷിക മേഖലയ്ക്ക് ഉണർവേകാൻ ബജറ്റിൽ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ. ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ആരംഭിക്കും. പയർ വർഗ്ഗങ്ങളുടെ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും. കാർഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നൽകുമെന്നുമാണ് ബജറ്റിലെ പ്രഖ്യാപനം. 1.7 കോടി കർഷകർക്ക് ഇത് ഗുണം ചെയ്യുമെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ധാന്യവിളകളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആറുവർഷത്തെ മിഷൻ പ്രഖ്യാപിച്ചു. തുവര, ഉറാദ്, മസൂർ എന്നീ ധാന്യങ്ങൾക്കായി പ്രത്യേക പദ്ധതി കൊണ്ടുവരുന്നതിനൊപ്പം കർഷകരിൽനിന്ന് ധാന്യം ശേഖരിക്കുകയും വിപണനം ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രഖ്യാപനം. ബിഹാറിൽ മക്കാനയുടെ ഉത്പാദനവും വിപണനവും വ്യാപിപ്പിക്കാൻ മക്കാന ബോർഡ് സ്ഥാപിക്കും. വിളഗവേഷണത്തിന് പദ്ധതി രൂപീകരിക്കുമെന്നും പ്രഖ്യാപനം. പിഎം കിസാൻ ആനുകൂല്യം വർധിപ്പിക്കും. കിസാൻ ക്രഡിറ്റ് കാർഡ് വഴിയുളള ലോൺ പരിധി ഉയർത്തി. മൂന്ന് ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കിയാണ് ഉയർത്തിയത്.