ധനമന്ത്രിയുടെ ബജറ്റ് അവതരണം ബഹിഷ്കരിച്ച് സഭയിൽ നിന്നും ഇറങ്ങി പോയിരിക്കുകയാണ് പ്രതിപക്ഷം. നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. നിർമല അവതരണത്തിനായി എഴുന്നേറ്റപ്പോൾ മുതൽ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ശേഷമായിരുന്നു ഇറങ്ങിപ്പോക്ക്. കുംഭമേള വിഷയം ഉയർത്തിയായിരുന്നു പ്രതിപക്ഷ ബഹളം. ബജറ്റ് അവതരണത്തിന് തുടക്കമിട്ട് പ്രധാന ലക്ഷ്യമായി ധനമന്ത്രി പറഞ്ഞത് അഞ്ച് കാര്യങ്ങളാണ്. വളർച്ച ത്വരിതപ്പെടുത്തുക, സുരക്ഷിതമായ സമഗ്ര വികസനം, സ്വകാര്യ നിക്ഷേപം, ഗാർഹിക വികാരം ഉയർത്തുക, ഇന്ത്യയിലെ വളർന്നുവരുന്ന മധ്യവർഗത്തിൻ്റെ ധനവിനിയോഗ ശേഷി വർദ്ധിപ്പിക്കുക എന്നിവയാണവ. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുളള ലോണ്‍ പരിധി ബജറ്റിൽ ഉയര്‍ത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കിയാണ് ഉയര്‍ത്തുക. പയർ വർഗ്ഗങ്ങളുടെ ഉദ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പ്രധാനമന്ത്രി ധന് ധന്യ കൃഷി യോജന വിപുലമാക്കും. എംഎസ്എംഇയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പരിധി 5 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായും സ്റ്റാർട്ടപ്പുകൾക്ക് 10 കോടി രൂപയിൽ നിന്ന് 20 കോടി രൂപയായും വർദ്ധിപ്പിച്ചു. നന്നായി പ്രവർത്തിക്കുന്ന കയറ്റുമതിക്കാരായ എംഎസ്എംഇകൾക്കുള്ള ടേം ലോണുകൾ 20 കോടി രൂപയായും വർധിപ്പിച്ചു.