മാളയിൽ ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ മൂന്ന് കെഎസ്‌യു നേതാക്കൾ കൂടി അറസ്റ്റിൽ. ജില്ലാ ഭാരവാഹികളായ അക്ഷയ്, സാരംഗ് , ആദിത്യ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തെ സംഘർഷത്തിൽ അറസ്റ്റിലായ നേതാക്കൾക്കെതിരെ അവർ പഠിക്കുന്ന കോളേജ് അധികൃതർ നടപടിയെടുത്തിരുന്നു. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, അക്ഷയ് എന്നിവരെ കേരളവർമ്മ കോളേജിൽ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും പരാതിയിലായിരുന്നു നടപടി. മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിലാണ് കെഎസ്‌യു – എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‌യുവും ആരോപിച്ചു. പൊലീസെത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്.