അസമിലെ കൽക്കരി ഖനിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു മൃതദേഹം കണ്ടെത്തി. 48 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ട് തൊഴിലാളികളാണ് 300 അടി താഴ്ചയുള്ള കൽക്കരി ഖനിയിൽ കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ സൈന്യത്തിന്റെ നേതൃത്വത്തിൽ തുടരുകയാണ്. ഖനി നിയമ വിരുദ്ധമായി പ്രവർത്തിച്ചതിനും ഇന്ത്യയിൽ നിരോധിച്ച ഖനനരീതി പിന്തുടർന്നതിനും ഒരാളെ അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമ്മ പറഞ്ഞു. ഇയാൾക്ക് എതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
ഖനിക്കുള്ളിൽ എത്ര ആളുകളുണ്ടെന്ന് വ്യക്തയില്ലെന്ന് അസം മന്ത്രി കൗശിക് റായി പറഞ്ഞു. 21 പാരാഡൈവർമാരാണ് ദുരന്തമുഖത്ത് രക്ഷാപ്രവർത്തിനുള്ളത്. സൈന്യവും എൻഡിആർഎഫും ഖനിയിൽ ഇറങ്ങിയതോടെ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്നും അസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കൂടുതൽ സാങ്കേതിക വിദ്യകളുള്ള പമ്പുകൾ ഉടനെത്തിക്കും. പരമാവധി വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കുകയാണ് ലക്ഷ്യം. പ്രദേശത്തെ മഴ രക്ഷാപ്രവർത്തനത്തിന് തടസമാകാൻ സാധ്യതയുള്ളതിനാൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ്റെ ഒരു ഡി-വാട്ടറിംഗ് പമ്പും ഉടനെത്തിക്കും. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്‌സോ മേഖലയിലുള്ള ഖനിയിൽ തിങ്കളാഴ്ച്ച രാവിലെയോടെയാണ് വെള്ളം കയറിയത്. മൂന്നുറടിയോളം താഴ്ച്ചയുള്ള ഖനിയിൽ നൂറടി താഴ്ച്ചയിൽ വരെ വെള്ളം കയറിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.