കായംകുളം റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന കുഴൽപ്പണവുമായി മൂന്നുപേർ പിടിയിൽ. ഒരു കോടിയിലേറെ രൂപയുമായാണ് മൂന്ന് പേർ പിടിയിലായിരിക്കുന്നത്. ബെംഗളൂരുവിൽ നിന്നെത്തിയ കരുനാഗപ്പള്ളി പുലിയൂർ കട്ടപ്പന മൻസിലിൽ നസിം(42), റജീന മൻസിലിൽ നിസാർ(44), റിയാസ് മൻസിലിൽ റമീസ് അഹമ്മദ് (47) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
റെയിൽ, റോഡ് മാർഗം കുഴൽപ്പണം കേരളത്തിലേക്കെത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് കായംകുളം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു പരിശോധന നടത്തിയത്. പിടിയിലായ മൂന്നുപേരും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തവരാണ്. നാട്ടിലെത്തിയ ശേഷം ഒരുവർഷമായി ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ കള്ളപ്പണം കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തേയും ഇവർ കള്ളപ്പണം കടത്തിയിട്ടുണ്ട്. ആർക്കുവേണ്ടിയാണ് പണമെത്തിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണ്.