നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കിഡ്‌നി സ്റ്റോൺ ചികിത്സക്കിടെ കുത്തിവെപ്പ് എടുത്ത യുവതി ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ് യുവതി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഗുരുതര പിഴവുണ്ടായെന്ന് യുവതിയുടെ ഭർത്താവ് ശരത്ത് വ്യക്തമാക്കുന്നു. തൻ്റെ കൂടെ ബൈക്കിൽ ആശുപത്രിയിൽ എത്തിയ ആളാണ് ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്നതെന്ന് ഭർത്താവ് ശരത്ത് ആരോപിച്ചു. കൃത്യമായ പരിശോധന നടത്താതെയാണ് ഇഞ്ചക്ഷൻ നൽകിയതെന്നും ശരത്ത് ആരോപിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. തിരുവനന്തപുരം സ്വദേശിനി കൃഷ്ണ തങ്കപ്പനാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ കഴിയുന്നത്. 28 കാരിയായ കൃഷ്ണ ആറുദിവസമായി മെഡിക്കൽ കോളേജ് ഐസിയുവിൽ കഴിയുകയാണ്. കുടുംബത്തിന്റെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.
ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിയത്. യുവതിക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവെപ്പാണ് പ്രശ്നമായത് എന്നാണ് പ്രാഥമിക വിവരം.