ജമ്മുവിലെ ഡോഡയിൽ വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കാസ്തിഗഡിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. രജൗരിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപവും വെടിവെപ്പ് ഉണ്ടായി. തുടർച്ചയായ ആക്രമണങ്ങളിൽ കേന്ദ്രത്തിനെതിരെ ജമ്മുവിൽ കോൺഗ്രസ് പ്രതിഷേധിക്കും. ഇന്നലെ പുലർച്ചെയാണ് ഡോഡയിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. കാസ്തിഗഡിലെ അപ്പർ ദേസാ ഭട്ടയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പുലർച്ചെ 3.40 ഓടെയാണ് ഓപ്പറേഷൻ തുടങ്ങിയതെന്ന് സൈന്യം അറിയിച്ചു.
ഏറ്റുമുട്ടലിൽ പരിക്കേറ്റവരെ ഇവിടുത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയിലും ഇവിടുത്തെ സാദാൻ ലോവർ പ്രൈമറി സ്കൂളിന് സമീപം സൈന്യത്തിന് നേരെ ഭീകരരർ വെടിവെച്ചിരുന്നു. സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരരർ വനമേലയിലേക്ക് രക്ഷപെട്ടു. വനമേഖലയിലേക്ക് കൂടൂതൽ സൈനികരെ തെരച്ചലിനായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷ സേനയെ സഹായിക്കുന്ന ഗ്രാമീണ സുരക്ഷ സംഘത്തിലെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്.