വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ സാമൂഹികമാധ്യമത്തില്‍ അധിക്ഷേപകരമായ പരാമർശങ്ങള്‍ നടത്തിയ വ്യക്തിക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്. ദേശീയ വനിതാ കമ്മിഷൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
വിഷയത്തില്‍ സ്വമേധയാ ഇടപെട്ട വനിതാ കമ്മിഷൻ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് നല്‍കാനും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ, സ്മൃതി സിങ്ങിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച്
അൻഷുമാൻ സിങ്ങിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. മകന് ലഭിച്ച സൈനികബഹുമതികളും ഫോട്ടോ ആല്‍ബങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെയെല്ലാം സ്മൃതി പഞ്ചാബിലെ ഗുർദാസ്പുരിലെ വീട്ടിലേക്ക് മാറ്റിയെന്ന് അവർ ആരോപിച്ചു. തന്റെ മകന് ലഭിച്ച കീർത്തിചക്ര പുരസ്കാരത്തില്‍ ഒന്ന് തൊടാൻപോലും കഴിഞ്ഞില്ലെന്നും അൻഷുമാൻ സിങ്ങിന്റെ അമ്മ മഞ്ജു പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്‌മൃതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.
2023 ജൂലായ് 19-ന് സിയാച്ചിൻ മഞ്ഞുമലയില്‍ സൈന്യത്തിന്റെ ബങ്കറിനടുത്തുണ്ടായ തീപ്പിടിത്തത്തിലാണ് കരസേനയുടെ റെജിമെന്റല്‍ മെഡിക്കല്‍ ഓഫീസർ ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിച്ചത്. 2023 ജൂലായ് 22-ന് എല്ലാ ഔദ്യോഗികബഹുമതികളോടെയും ഉത്തർപ്രദേശിലെ ഭഗല്‍പുരില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു.