പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ അധിക ബാച്ചുകൾ അനുവദിച്ചു. ചട്ടം 300 അനുസരിച്ചാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സഭയിൽ പ്രത്യേക പ്രസ്താവന നടത്തിയത്. അധിക ബാച്ചുകൾ അനുവദിച്ചതോട് കൂടി പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിൽ 120 അധിക ബാച്ചുകളും കാസർഗോഡ് ജില്ലയിൽ 18 സ്കൂളുകളിൽ 18 താൽക്കാലിക ബാച്ചുകളുമാണ് അനുവദിച്ചത്.
താൽക്കാലിക ബാച്ച് അനുവദിക്കുന്നതോടെ സർക്കാരിന് 14 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നത്. മലപ്പുറം ഹുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളും അനുവദിച്ചു. കാസർഗോഡ് ഒരു സയൻസ് ബാച്ച്, 4 ഹുമാനിറ്റീസ് ബാച്ചുകൾ 13 കൊമേഴ്‌സ് ബാച്ചുകൾ എന്നിവയും അനുവദിച്ചു. അധിക ബാച്ചുകൾ അനുവദിച്ചതോടെ 14,90,40,000 രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നത്.