Latest Malayalam News - മലയാളം വാർത്തകൾ

ഇന്ത്യയിൽ ആദ്യം, പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനമായി കേരളം; ‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിൻ സംഘടിപ്പിക്കും

KERALA NEWS TODAY THIRUVANATHAPURAM:തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന പേരിൽ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമൂഹത്തിലെ എല്ലാവരും അവരുടെ ചുറ്റുമുള്ള കിടപ്പ് രോഗികൾക്ക് വേണ്ടി അവരാൽ കഴിയുന്ന വിധം സാന്ത്വന പരിചരണ സേവനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുകയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ആദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.പാലിയേറ്റീവ് പരിചരണം ശാസ്ത്രീയമാക്കാനായി ഈ സർക്കാർ പ്രത്യേക കർമ്മ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള വിവിധ പരിപാടികൾ നടന്നു വരുന്നു. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ആർദ്രം മിഷൻ രണ്ടാംഘട്ട പ്രവർത്തനങ്ങളിലെ 10 പ്രധാന പദ്ധതികളിലൊന്നാണ് സാന്ത്വന പരിചണം. ആർദ്രം ജീവിതശൈലീ കാമ്പയിന്റെ ഭാഗമായി വയോജനങ്ങളുടേയും കിടപ്പ് രോഗികളുടേയും വിവരങ്ങൾ ശേഖരിക്കുകയും പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.സന്നദ്ധ സേന ഡയറക്ടറേറ്റുമായി സഹകരിച്ച് സാന്ത്വന പരിചരണത്തിൽ സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ‘കൂടെ’ എന്ന പേരിൽ ഒരു ക്യാമ്പയിനും സർക്കാർ ആരംഭിക്കുന്നു. സാന്ത്വന പരിചരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ തയ്യാറുള്ള ആർക്കും സന്നദ്ധ സേന ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്യാം. ഇങ്ങനെ രജിസ്റ്റർ ചെയ്തവർക്ക് സർക്കാർ/എൻ.ജി.ഒ/സി.ബി.ഒ മേഖലയിലെ പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ പിന്തുണയോടെ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള പാലിയേറ്റീവ് കെയർ പരിശീലനം നൽകും. പരിശീലനത്തിന് ശേഷം വോളണ്ടിയർമാർക്ക് അവരുടെ കഴിവും ലഭ്യമായ സമയവും അനുസരിച്ച് സാന്ത്വന പരിചരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരം നൽകുന്നതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.