KERALA NEWS TODAY-തിരുവനന്തപുരം : നഗരത്തിൽ ഇന്നലെ വൈകുന്നേരം ലഭിച്ചത് കനത്ത മഴ.
വൈകിട്ടോടെ തിരുവനന്തപുരത്ത് അപ്രതീക്ഷിതമായി പെയ്ത മഴയിൽ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ വെള്ളം കെട്ടി.
വൈകിട്ടോടെ ജില്ലയിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. അര മണിക്കൂറിൽ 35 mm മഴ ലഭിച്ചെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു.
അതേസമയം, ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാല്‍ 21 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബർ 22, 23 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴ കുറഞ്ഞതോടെ തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നു മുതൽ തുറക്കും. ശക്തമായ മഴയെ തുടർന്ന് അടച്ചിട്ട പൊന്മുടിയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് തുറക്കുന്നത്.
പൊന്മുടിയിൽ ഇന്നുമുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. വിതുരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കല്ലാർ, മീൻമുട്ടി തുടങ്ങിയവയും ഇന്ന് തുറക്കും.