KERALA NEWS TODAY:
ഇടുക്കി: ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കുടുംബത്തിന് 5000 രൂപ കെഎസ്ഇബി ബിൽ വന്ന സംഭവത്തിൽ ഉദ്യോഗസ്ഥരിൽ നിന്ന് പരിഹാസം നേരിട്ടതായി കുടുംബനാഥയായ അന്നമ്മ ഏഷ്യാനെറ്റ് ന്യൂസിനോട്. എല്ലാത്തവണയും കൃത്യമായി ബില്ല് അടക്കുമായിരുന്നുവെന്നും ഏറ്റവും കൂടുതൽ ബില്ല് വന്നത് 550 രൂപയാണെന്നും അന്നമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വീട്ടിൽ മൂന്ന് ബൾബും വല്ലപ്പോഴും പ്രവർത്തിപ്പിക്കുന്ന ടീവിയും ഫ്രിഡ്ജും മാത്രം ആണുള്ളത്. ഇത്രയും വൻതുക ബില്ല് വന്നപ്പോൾ കെഎസ്ഇബിയിൽ പരാതി നൽകി. എന്നാൽ ബില്ല് അടക്കാതെ പറ്റില്ലെന്നും ‘നിങ്ങൾ ഉപയോഗിച്ച കറന്റിന് ഞങ്ങളാണോ ബില്ലടക്കേണ്ടത്’ എന്ന് ചോദിച്ച് ഉദ്യോഗസ്ഥർ പരിഹസിച്ചെന്നും അന്നമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബിൽ കുടിശ്ശിക വന്നതിനെ തുടർന്ന് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചു. 15 ദിവസമായി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് ഈ കുടുംബം കഴിയുന്നത്. കറണ്ട് ഇല്ലാത്തതിനാൽ വൈകിട്ട് ആറു മണിക്ക് കിടന്നു ഉറങ്ങും. ഇഴജന്തുക്കളുടെ ശല്യവും സഹിക്കാൻ വയ്യെന്ന് അന്നമ്മ പറഞ്ഞു.