ആലപ്പുഴ ബൈപ്പാസിലെ ഗർഡറുകൾ തകർന്നുവീണ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പ്രൊജക്റ്റ് മാനേജർ, എൻജിനീയർമാർ എന്നിവർക്കെതിരെയാണ് നടപടി. നിർമാണ സ്ഥലം ഇടവേളകളിൽ പരിശോധിക്കുന്നതിൽ ഇവർ വീഴച വരുത്തി എന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ ഉദ്യോഗസ്ഥർ സ്ഥലം നേരിട്ട് സന്ദർശിച്ചിട്ടില്ലെന്നും മൊബൈൽ ഫോണിലൂടെയായിരുന്നു തൊഴിലാളികൾക്ക് നിർദേശം നൽകിയിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാവുന്നത് വരെ ഇവരെ സസ്പെൻഡ് ചെയ്യാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം മൂന്നിനായിരുന്നു ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണത്. സംഭവത്തിൽ നാല് ഗര്‍ഡറുകളാണ് നിലംപതിച്ചത്. അപകടത്തിൽ ആളപായം ഇല്ലായിരുന്നു.
