പത്തനംതിട്ടയിൽ കായികതാരം കൂടിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിർണായക നീക്കവുമായി പോലീസ്. സംഭവത്തിൽ 10 പ്രതികളെ കൂടി കസ്റ്റഡിയിലെടുത്തു. ഇതോടെ കേസിൽ ഇതുവരെ പിടിയിലായത് 15 പേർ. പ്രതികൾക്കെതിരെ കൂട്ടബലത്സഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പെൺകുട്ടിയുടെ മൊഴി പ്രകാരം 64 പേരാണ് അപൂർവ്വമായ പീഡനകേസിൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രതികളിലെ 42 പേരുടെ ഫോൺ നമ്പർ പെൺകുട്ടിയുടെ അച്ഛന്റെ ഫോണിൽ നിന്ന് തന്നെയാണ് ലഭിച്ചത്. പീഡനത്തിൽ ഉൾപ്പെട്ടുവെന്ന് പോലീസ് ഉറപ്പിച്ച 5 പേരെ ഇന്നലെ തന്നെ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ അറസ്റ്റ് രേഖപ്പെടുത്തി. 10 പേരെ ഇന്ന് രാവിലെയോടെയാണ് പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ഇവരിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നുണ്ട്. അത്ലറ്റായ പെൺകുട്ടിയെ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തു തിരുവനന്തപുരത്ത് എത്തിച്ചും പീഡിപ്പിച്ചെന്നാണ് മൊഴി. 64 പേരുടെ പേര് വിവരങ്ങൾ പെൺകുട്ടി പറഞ്ഞതനുസരിച്ച് പോലീസ് ശേഖരിച്ചു. പരമാവധി പ്രതികളെ ഉടൻ പിടികൂടാനാണ് പോലീസ് നീക്കം. ദക്ഷിണ മേഖല ഡിഐജി അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താൻ പത്തനംതിട്ടയിൽ എത്തിയേക്കും.