Latest Malayalam News - മലയാളം വാർത്തകൾ

അമീബിക് മസ്തിഷ്കജ്വരം: വിദേശത്തുനിന്ന് ഒരു മരുന്നു കൂടി, കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

കോഴിക്കോട്∙ അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന മിൽട്ടിഫോസിനാണ് എത്തിച്ചത്. ഇതോടെ 7 ഇനം മരുന്നുകൾ ചികി‍ത്സയ്ക്കായി ഉപയോഗിക്കാൻ തുടങ്ങി. ബുധനാഴ്ച രാത്രിയിൽ മരിച്ച മൃദുലിന് ഈ മരുന്ന് നൽകിയെങ്കിലും രോഗം കൂടിയതിനാൽ പ്രതീക്ഷിച്ച ഫലമുണ്ടായില്ല.

നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം സംശയിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഒരു കുട്ടിക്ക് രോഗം ഇല്ലെന്നാണ് സൂചന. സ്വകാര്യ ആശുപത്രിയിലെ കുട്ടി ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്നുമുണ്ട്.

അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 3 കുട്ടികളാണ് കോഴിക്കോട്ടെ ആശുപത്രികളിൽ ഒന്നര മാസത്തിനിടെ മരിച്ചത്. ഫറോക്ക് സ്വദേശിയായ മൃദുൽ (12) ബുധനാഴ്ച രാത്രിയാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ ദക്ഷിണ (13 ), മലപ്പുറം മുന്നിയൂർ സ്വദേശി ഫദ്‌വ (5) എന്നിവരാണ് മുൻപ് മരിച്ചത്.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാണപ്പെടുന്ന ‘ബ്രെയിൻ ഈറ്റർ’ എന്ന പേരിൽ അറിയപ്പെടുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. തലച്ചോറിനെയാണ് ബാധിക്കുക. പതിനായിരത്തിൽ ഒരാൾക്ക് പിടിപെടുന്ന അത്യപൂർവ രോഗമാണിത്. അമീബ ബാധിച്ചാൽ മരുന്നുകളോട് കാര്യമായി പ്രതികരിക്കില്ല എന്നതാണ് പ്രധാന വെല്ലുവിളി

Leave A Reply

Your email address will not be published.