റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിയമ വിദ്യാർത്ഥിനി മരിച്ചു. 15 മാസമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്ന തോണ്ടൻകുളങ്ങര കൃഷ്ണകൃപയിൽ വാണി സോമശേഖരൻ (24) ആണ് മരിച്ചത്. 2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടം. അപകടത്തിൽ വാണിയുടെ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ വാണി അബോധാവസ്ഥയിലാകുകയായിരുന്നു. മൂന്ന് മാസത്തോളമായി വീട്ടിൽ തന്നെ ഒരുക്കിയ വെന്റിലേറ്റർ സൗകര്യത്തിൽ വാണിയെ പരിചരിച്ചുവരികയായിരുന്നു. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്.