ജമ്മു കശ്മീരിലെ രജൗരിയിൽ ഉണ്ടായ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അസ്വാഭാവിക മരണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ തിരിച്ചറിയാൻ കഴിയാത്ത വിഷ പദാർഥത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഈ വിഷ പദാർത്ഥം ഏത് തരത്തിലുള്ള വിഷ വസ്തുവാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു. 6 ആഴ്ചക്കിടെ 17 പേരാണ് രജൗരിയിൽ അസ്വഭാവിക സാഹചര്യത്തില്‍ മരിച്ചത്. കടുത്ത പനി, തല ചുറ്റൽ, ബോധക്ഷയം എന്നിവയാണ് രോഗ ലക്ഷണങ്ങളായി രോഗികൾ പറയുന്നത്. ചികിത്സയ്ക്ക് എത്തി ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ഇവർ മരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറോടെയാണ് ഒരു കുടുബത്തിലെ ഏഴ് പേർ അസുഖ ബാധിതരായതായി ആദ്യം ശ്രദ്ധയിൽപെടുന്നത്. ഇവരിൽ 5 പേർ മരിക്കുകയും ചെയ്തു. മറ്റൊരു കുടുംബത്തിലും സമാനമായ തരത്തിൽ 9 പേർക്ക് അസുഖം ബാധിച്ചിരുന്നു. ഇതിൽ 3 പേരാണ് മരിച്ചത്. സമൂഹ അന്നദാനത്തിൽ ഇവർ പങ്കെടുത്തിരുന്നതായാണ് വിവരം.