ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാകം മേഖലയില്‍ ചൊവ്വാഴ്ച രാത്രി മോശം കലാവസ്ഥയെ തുടര്‍ന്നുണ്ടായ അപകടത്തില്‍പെട്ട ട്രക്കിങ് സംഘത്തിലെ രണ്ടു മലയാളികളുടെ മരണം സ്ഥിരീകരിച്ചു. ബെംഗളൂരു ജക്കൂരിൽ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകർ(71), പാലക്കാട് ചെർപ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നിവരുടെതടക്കം 5 മൃതദേഹങ്ങള്‍ കണ്ടെത്തി. നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു.കര്‍ണാടക മൗണ്ടനറിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ ട്രക്കിങിനു പോയ 22 അംഗ സംഘമാണു അപകടത്തില്‍പെട്ടത്. മരിച്ച സിന്ധു ഡെല്ലില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ആശ സുധാകര്‍ എസ്ബിഐയില്‍ നിന്നു സീനിയര്‍ മാനേജറായി വിരമിച്ചയാളാണ്.