സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി ഡൽഹി ഘടകം പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാർഥി. തിരുവനന്തപുരത്ത് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന്റെ തീരുമാനം രാഷ്ട്രീയ ഉപദേശകസമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിച്ചത്.
മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ വി.കെ. ബീരാന്റെ മകനായ അഡ്വ. ഹാരിസ് ബീരാൻ ലോയേഴ്സ് ഫോറം ദേശീയ കൺവീനറാണ്.
ഭരണഘടനയെ സംരക്ഷിക്കാനുള്ള ദൗത്യമാണ് നമ്മൾ പാർലമെന്റിൽ നടത്തേണ്ടതെന്ന് ഹാരിസ് ബീരാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആ ദൗത്യവുമായി മുന്നോട്ടു പോകാനാണ് പാർട്ടി നിർദേശം. കേരളത്തിൽ ഓഫിസ് തുറന്ന് എം.പി എന്ന നിലയിൽ പ്രവർത്തനം ഏകോപിപ്പിക്കും. കഴിഞ്ഞ 25 വർഷമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാവാം സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും ഹാരിസ് ബീരാൻ പറഞ്ഞു.