പൊലീസ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ ഹാജരായത്. പറഞ്ഞതിലും അരമണിക്കൂർ മുൻപ് പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈൻ സ്റ്റേഷനകത്തേക്ക് കയറിയത്. രണ്ട് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. നടപടികൾ വീഡിയോ ആയി ചിത്രീകരിക്കുകയും ചെയ്യും. പൊലീസ് പരിശോധനയ്ക്കിടെ എന്തിനാണ് ഇറങ്ങി ഓടിയത് എന്നതടക്കം നടനിൽ നിന്ന് ചോദിച്ചറിയും. ലഹരിക്കേസുമായി ബന്ധപ്പെട്ട് മറ്റൊരാളെ അന്വേഷിച്ച് ഡാൻസാഫ് സംഘം എത്തിയപ്പോഴാണ് കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് ഷൈൻ ഓടിയത്. ഷൈൻ ടോം ചാക്കോയ്ക്കെതിരെ നിലവിൽ പരാതികളോ കേസോ ഇല്ല. എങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകി വിളിച്ചുവരുത്തിയത്. 32 ചോദ്യങ്ങളാണ് നടനോട് ചോദിക്കുക.