പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥലംമാറ്റം. ഏലൂരിലെ എൻവയോൺമെന്‍റൽ എൻജിനീയർ സതീഷ് ജോയിയെയാണ് സ്ഥലംമാറ്റിയത്. ഏലൂരിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്ന സമയത്ത് ഓഫീസിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് സതീഷ്. പെരുമ്പാവൂർ റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എൻജിനീയർ എം.എ. ഷിജുവിനെയാണ് പകരം നിയമിച്ചിട്ടുള്ളത്.
അതേസമയം, സ്ഥലംമാറ്റത്തിന് പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധമില്ലെന്നും വ്യവസായ മന്ത്രി പി. രാജീവ് വിളിച്ച യോഗത്തിൽ സീനിയർ ഉദ്യോഗസ്ഥനെ നിയമിക്കാൻ ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നുമാണ് ഔദ്യോഗിക വിശദീകരണം.
പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട സബ് കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് ഇന്ന് ജില്ല കലക്ടർക്ക് സമർപ്പിക്കുമെന്നാണ് വിവരം. പാതാളം ബണ്ട് തുറന്നപ്പോഴുണ്ടായ ഓക്‌സിജന്റെ കുറവിലാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങിയതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍.