ചാനൽ ചർച്ചയ്ക്കിടയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ പിസി ജോർജ് ഇന്ന് പൊലീസിന് മുൻപാകെ ഹാജരാകും. 11 മണിയോടെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലോ, പാലാ ഡിവൈഎസ്പിക്ക് മുമ്പാകെയോ ഹാജരാകാനാണ് നീക്കം. ഹാജരാക്കുകയാണെങ്കിൽ പിസി ജോർജിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാൻ ഡിവൈഎസ്പി വീട്ടിൽ എത്തിയെങ്കിലും പി.സി ജോർജ് ഇല്ലാത്തതിനാൽ പൊലീസ് മടങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് ഇന്ന് ഹാജരാകാം എന്ന് കാണിച്ച് പിസി ജോർജ് കത്ത് നൽകിയത്. പാർട്ടിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് മകൻ ഷോൺ ജോർജും അറിയിച്ചിരുന്നു. പി.സിക്ക് പിന്തുണ നൽകുമെന്ന് ബിജെപി പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കനത്ത സുരക്ഷ അടക്കം ഉറപ്പാക്കാനും പൊലീസ് തീരുമാനിച്ചു.
പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈരാറ്റുപേട്ട പൊലീസ് എടുത്ത കേസിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പിസി ജോർജിന്‍റെ വാദം. പരാമർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.