സ്വന്തം ബ്രാൻഡിന്റെ പരസ്യത്തിനു വേണ്ടി ‘കരിങ്കാളിയല്ലേ’ എന്ന പാട്ട് റീൽസിനായി ഉപയോഗിച്ച നടി നയൻതാരയ്ക്കെതിരെ നിർമ്മാതാക്കൾ രംഗത്ത്. നയൻതാരയുടെ റീൽ പുറത്തുവന്നതോടെ തങ്ങൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് പാട്ടിന്റെ നിർമാതാക്കൾ ആരോപിക്കുന്നു. ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിനൊപ്പം തന്നെ ‘കരിങ്കാളിയല്ലേ’ എന്ന പാട്ടും ബോക്സ് ഓഫീസിൽ ട്രെൻഡിങ് ആയിരുന്നു. കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ പാട്ടിനൊപ്പം റീലുകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. കണ്ണൻ മംഗലത്ത് വരികൾ കുറിച്ച് ഷൈജു അവറാൻ സംഗീതമൊരുക്കിയ ഗാനമാണ് ഇത്. ‘ആവേശം’ എന്ന ചിത്രത്തിൽ ഈ പാട്ട് ഉപയോഗിച്ചതോടെ വീണ്ടും ട്രെൻഡിങ് ആയി മാറുകയായിരുന്നു. എന്നാൽ നയൻതാര, തന്റെ പുതിയ സംരംഭമായ സാനിറ്ററി നാപ്കിന്റെ പരസ്യത്തിനു വേണ്ടിയാണ് പാട്ട് ഉപയോഗിച്ചത്. അക്കാര്യം ചൂണ്ടിക്കാട്ടി നിർമാതാക്കൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാൻഡുകളുടെ കരാറിൽ ഒപ്പ് വയ്ക്കാനിരിക്കെയാണ് നയൻതാരയുടെ പ്രമോഷൻ വീഡിയോ പുറത്തുവന്നതെന്നും ഇതേത്തുടർന്ന് കമ്പനികൾ കരാറിൽ നിന്നും പിൻവാങ്ങിയതിനാൽ തങ്ങൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും പാട്ടിന്റെ നിർമാതാക്കൾ ആരോപിക്കുന്നു.