സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കുറയാതെ തുടരുന്നു. ഇന്നലെ 12,508 പേരാണ് വിവിധ ആശുപത്രികളിലായി പനി ബാധിച്ച് ചികിത്സ തേടിയത്. ഡെങ്കിയും എലിപ്പനിയും മലമ്പനിയും കൂടാതെ വെസ്റ്റ് നൈൽ, H1N1 എന്നീ പകർച്ചവ്യാധികളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി ബാധിക്കുന്നവർ സ്വയം ചികിത്സ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊച്ചിയിൽ നിലവിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. 1,252 പേരാണ് ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് എറണാകുളത്ത് ചികിത്സ തേടിയത്. കളമശ്ശേരി നഗരസഭ പരിധിയിൽ ഡെങ്കി ബാധിതരുടെ എണ്ണം 200 കടന്നു. വരും ദിവസങ്ങളിലും ഡെങ്കി കേസുകൾ ഉയരാനാണ് സാധ്യത. ഇത് മുന്നിൽക്കണ്ട് ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.