മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ അപകടത്തിൽ മരണം 13 ആയി ഉയർന്നു. ഒമ്പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് ഇതുവരെ അപകടത്തിൽ മരണപ്പെട്ടത്. ജൽഗാവിൽ ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അസാധാരണ ദുരന്തമുണ്ടായത്. ലഖ്നൌവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്സ്പ്രസിന്റെ വീലുകളിൽ നിന്ന് പുക കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി ചങ്ങല വലിക്കുകയും പുറത്തേക്ക് ചാടുകയുമായിരുന്നു. B4 കോച്ചിലെ യാത്രക്കാരാണ് പുറത്തേക്ക് എടുത്ത് ചാടിയത്. ട്രെയിനിൽ നിന്ന് ചാടിയ ശേഷം ഇവരിൽ കുറച്ചു പേർ തൊട്ടടുത്ത ട്രാക്കിൽ വീഴുകയും അതേസമയം കടന്നു പോവുകയായിരുന്ന കർണാടക എക്‌സ്പ്രസ് യാത്രക്കാരെ ഇടിക്കുകയായിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയുടെ ധനസഹായം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സംസ്ഥാനം വഹിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നൽകി. വ്യാജ മുന്നറിയിപ്പ് നൽകിയവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.