സർക്കാർ രൂപീകരണവും തുടർനീക്കങ്ങളും ചർച്ചചെയ്യാൻ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെൻ്റൽ ഇൻക്ലൂസീവ് അലയൻസ് (ഇൻഡ്യ) മുന്നണിയുടെ യോഗം വൈകിട്ട് നടക്കും. മല്ലികാർജുൻ ഖാർഗയുടെ വസതിയിലെ യോഗത്തിന് നേതാക്കളെത്തി തുടങ്ങി. തിടുക്കപ്പെട്ടു സർക്കാർ രൂപീകരിക്കാൻ ശ്രമിക്കേണ്ടെന്നാണ് കോൺഗ്രസിന്റെ പ്രാഥമിക തീരുമാനം.
സർക്കാർ രൂപീകരിക്കാൻ ജനതാദൾ (യുണൈറ്റഡ്) തലവൻ നിതീഷ് കുമാറിനോടും തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് എൻ ചന്ദ്രബാബു നായിഡുവിനോടും ബന്ധപ്പെടണോ വേണ്ടയോ എന്ന കാര്യത്തിലാകും പ്രധാന ചർച്ചകൾ നടക്കുക.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും അവർ ചർച്ച ചെയ്യും. ശരദ് പവാർ, എംകെ സ്റ്റാലിൻ, ചമ്പായി സോറൻ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ യോഗത്തിൽ പങ്കെടുത്തേക്കും. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജിയും യോഗത്തിൽ പങ്കെഉടക്കില്ലെന്നാണ് വിവരം. യോഗത്തിൽ ശിവസേന (യുബിടി) പ്രതിനിധി ഉണ്ടാകുമെന്ന് എൻസിപി (എസ്പി) നേതാവും ബാരാമതി എംപിയുമായ സുപ്രിയ സുലെ മാധ്യമങ്ങളോട് പറഞ്ഞു. കൊൽക്കത്തയിൽ നിന്ന് വരുന്ന അഭിഷേക് ബാനർജിയാണ് ടിഎംസിയെ പ്രതിനിധീകരിക്കുന്നത്.