മലപ്പുറം എളങ്കൂരിൽ ഭർത്യവീട്ടിൽ വിഷ്ണുജയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭിനെ ആരോഗ്യ വകുപ്പാണ് സസ്പെൻസ് ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി റിമാൻ്റ് ചെയ്ത പ്രഭിൻ ഇപ്പോൾ ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ മാസമാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും പേരിൽ ആക്ഷേപിച്ചെന്നും വിഷ്ണുജയുടെ പിതാവ് വാസുദേവൻ ആരോപിച്ചു. 2023 മെയിലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് വിഷ്ണുജയുടെ കുടുംബം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവത്തില്‍ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.