സംസ്ഥാനത്ത് റാഗിംഗ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേസുകൾ പരിഗണിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിനെ ചുമതലപ്പെടുത്തി. നിയമസേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റാഗിംഗ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് നിയമ സേവന അതോറിറ്റി വിമർശിച്ചു. റാഗിംഗിനെതിരെ ശക്തമായ സംവിധാനങ്ങൾ ഉണ്ടാകണമെന്ന് കെൽസ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടാക്കണമെന്നും കെൽസ പറഞ്ഞു. റാഗിംഗ് സെല്ലുകള്‍ രൂപീകരിക്കാനെടുത്ത നടപടികള്‍ സര്‍ക്കാര്‍ അറിയിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കണം. സംസ്ഥാന, ജില്ലാ തല റാഗിംഗ് വിരുദ്ധ മോണിറ്ററിംഗ് സമിതികള്‍ രൂപീകരിക്കണം. സ്‌കൂളുകളില്‍ റാഗിംഗ് വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവ സംസ്ഥാനതല നിരീക്ഷക സമിതി മുൻപാകെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിയമ സേവന അതോറിറ്റി ആവശ്യപ്പെട്ടു.