സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടരുന്ന വനിത സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇനി ഒരാഴ്ച കൂടി മാത്രമേ ഉള്ളൂ. പക്ഷെ ഇതുവരെയും സർക്കാർ ചർച്ചയ്ക്ക് വിളിക്കാൻ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിൽ കടുത്ത സമരമുറകൾ പ്രയോഗിക്കാനാണ് റാങ്ക് ഹോൾഡേഴ്സിൻ്റെ തീരുമാനം. ഇന്നലെ ഒറ്റക്കാലിൽ കല്ലുപ്പിൽ മുട്ട് കുത്തി ഇരുന്നായിരുന്നു സമരം. സമരം ഇന്ന് 12 ആം ദിവസമാണ്. ഇതിനിടെ പല വ്യത്യസ്ത സമര രീതികളും പ്രയോഗിച്ചിട്ടും സർക്കാർ ഇവരെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. അവസാന ആഴ്ച എങ്കിലും ചർച്ച ഉണ്ടാകും എന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ. റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം നടത്തുക, റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക എന്നിവയാണ് ഇവരുടെ സമരാവശ്യം. ഈ മാസം 19നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 235 നിയമനം മാത്രമാണ് നടത്തിയത്. നിയമന കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നിവയാണ് സമരത്തിൻ്റെ ആവശ്യം. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 570ലധികം വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ ഒഴിവുണ്ട്.