ജെസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിറക്കിയത്. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹരജിലാണ് ഉത്തരവ്. ജെസ്നക്ക് എന്തു സംഭവിച്ചെന്ന് കണ്ടെത്താനായിട്ടില്ലെന്നും ജെസ്ന ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലെന്നും സി.ബി.ഐ കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി പിതാവ് മുദ്രവച്ച കവറിൽ ചില തെളിവുകൾ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ആറു മാസം കൂടി സി.ബി.ഐ അന്വേഷണം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു. തുടർന്ന്, ജെസ്നയുടെ പിതാവ് ഹാജരാക്കിയ തെളിവുകൾ പരിശോധിച്ചാണ് കോടതി ഇപ്പോൾ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിനു തയാറാണെന്നായിരുന്നു സി.ബി.ഐ നിലപാട് അറിയിച്ചിരുന്നത്. പിതാവ് സമർപ്പിച്ച തെളിവുകൾ സി.ബി.ഐക്ക് കോടതി കൈമാറി.