ഹിന്ദി ഹൃദയ ഭൂമിയായ ഉത്തർപ്രദേശിൽ പ്രധാനമന്ത്രി മോദിക്കടക്കം വൻ തിരിച്ചടി. 80 സീറ്റുകളുള്ള യു.പിയിൽ വോട്ടെണ്ണൽ തുടങ്ങി ആദ്യ ഒന്നരമണിക്കൂറിൽ 41സീറ്റിലും ഇൻഡ്യ ലീഡ് ചെയ്യുന്നു. 37 സീറ്റിൽ മാത്രമാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നിലുള്ളത്.
ഒരുഘട്ടത്തിൽ 6000ലേറെ വോട്ടുകൾക്ക് മോദി പിന്നിൽ പോയി. വോട്ടെണ്ണൽ തുടങ്ങി ആദ്യ 100 മിനിട്ടിലും പിന്നിലായ മോദി, പിന്നീട് 100 വോട്ടിന് മുന്നേറി. റായ്ബറേലിയിലാകട്ടെ രാഹുൽ ഗാന്ധി വിജയക്കുതിപ്പ് തുടരുകയാണ്. ബി.ജെ.പിയുടെ ദിനേശ് പ്രതാപ് സിങ്ങാണ് പിന്നിൽ. അമേത്തിയിൽ ബി.ജെ.പിയുടെ സ്മൃതി ഇറാനിയെ പിന്നിലാക്കി കോൺഗ്രസിന്റെ കിഷോരി ലാൽ ശർമ മുന്നേറുകയാണ്.
അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാർഥി പിന്നിലാണ്. 2019ലെ തെഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.പിയിൽ എൻ.ഡി.എക്ക് അടിത്തറ നഷ്ടപ്പെടുമെന്ന് ഉറപ്പ്. 2019ൽ യു.പിയിൽ എൻ.ഡി.എ 64 സീറ്റ് നേടിയപ്പോൾ എസ്.പി 5 സീറ്റും കോൺഗ്രസിന് ഒരെണ്ണവും മാത്രമാണ് ലഭിച്ചിരുന്നത്. ബി.എസ്.പി പത്ത് സീറ്റുകൾ നേടിയിരുന്നു.