പൂനെയിൽ ആഡംബരക്കാറിടിച്ച് രണ്ട് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ അമ്മ ശിവാനി അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കാൻ പ്രതിയുടെ രക്തസാംപിളിനു പകരം തന്റെ രക്തം പരിശോധനയ്ക്കായി നൽകിയ കേസിലാണ് അറസ്റ്റെന്ന് പുണെ പൊലീസ് കമ്മിഷണർ അമൃതേഷ് കുമാർ പറഞ്ഞു. ആദ്യം കൗമാരക്കാരന്റേത് എന്ന നിലയിൽ പരിശോധിച്ച രക്തം ശിവാനി അഗർവാളിന്റേതാണെന്നു കണ്ടെത്തിയിരുന്നു. അപകടം നടന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ രക്തസാംപിളും മാറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്.
പതിനേഴുകാരനെ ചോദ്യം ചെയ്യാൻ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതി തേടി. പ്രായപൂർത്തിയാകാത്ത കുട്ടികളെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യണമെന്നാണ് ചട്ടം. അപകട ദിവസം പതിനേഴുകാരൻ മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന 2 സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.