എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് ബന്ധുക്കളെ അവസാനമായി ഒരുനോക്കു കാണാനാവാതെ ഒമാനിൽ തിരുവനന്തപുരം സ്വദേശി മരിച്ച സംഭവത്തിൽ പ്രതിഷേധം. മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹവുമായി എയർ ഇന്ത്യയുടെ ഓഫീസിന് മുമ്പിലാണ് ബന്ധുക്കൾ പ്രതിഷേധിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും വഴിയാണ് എയർ ഇന്ത്യയുടെ ഇഞ്ചക്കലിലെ ഓഫീസിന് മുമ്പിൽ പ്രതിഷേധിക്കുന്നത്. സംഭവത്തിൽ നീതി കിട്ടണമെന്നും അധികൃതരിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
തിങ്കളാഴ്ച രാവിലെയാണ് അസുഖബാധിതനായ കരമന നെടുങ്കാട് റോഡില്‍ നമ്പി രാജേഷ് (40) മസ്കത്തിൽ മരിക്കുന്നത്. തളര്‍ന്നു വീണതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നമ്പി രാജേഷിനെ കാണാന്‍ മേയ് എട്ടിന് രാവിലെ മസ്കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ഭാര്യ അമൃത സി. രവി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിന്‍ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കല്‍ സമരം കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്.
അടിയന്തരമായി മസ്‌കത്തില്‍ എത്തണമെന്ന് പറഞ്ഞിട്ടും എയർഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടായില്ല. തൊട്ടടുത്ത ദിവസം യാത്രക്ക് ശ്രമിച്ചിരുന്നുവെങ്കിലും സമരം തീരാത്തതിനാല്‍ യാത്ര മുടങ്ങുകയായിരുന്നു.