Kerala News Today-തിരുവനന്തപുരം: രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ദയ തോന്നിയാല്‍ കിട്ടേണ്ടതല്ല പ്രതിപക്ഷ അവകാശമെന്ന് വി ഡി സതീശന്‍. പ്രതിപക്ഷത്തിന്‍റെ അവകാശമായ ചട്ടം 50 പ്രകാരം അടിയന്തരപ്രമേയ നോട്ടിസ് നല്‍കുന്നതിന് അനുമതി നിഷേധിച്ചാല്‍ തലകുനിച്ച് നില്‍ക്കില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
പ്രതിപക്ഷത്തിൻ്റെ അവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടും വരെ വീട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സമരം നിയമസഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നതും ആലോചനയിലുണ്ട്. ഏകാധിപത്യ ശൈലിയ്ക്ക് എതിരെയുള്ള പോരാട്ടം ജനങ്ങളിലേക്ക് എത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അലോസരമുണ്ടാക്കുന്ന അപ്രിയ കാര്യങ്ങള്‍ പറയുന്നു എന്നതിൻ്റെ പേരില്‍ അടിയന്തര പ്രമേയത്തിനുള്ള അവകാശം പൂര്‍ണമായും നിഷേധിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്.
തങ്ങള്‍ നോക്കി, പരിശോധിച്ച് വേണമെങ്കില്‍ തരുമെന്നാണ്, അങ്ങനെ അവര്‍ വേണമെങ്കില്‍ തരുന്ന ഔദാര്യം കൈപ്പറ്റാന്‍ അവരുടെ മുന്നില്‍ നില്‍ക്കുന്ന ആളുകളല്ല പ്രതിപക്ഷം. പ്രതിപക്ഷത്തിൻ്റെ അവകാശത്തെ ഇല്ലാതാക്കി, അടിച്ചമര്‍ത്തിക്കൊണ്ട്, തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറല്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
Kerala News Today